Kerala
HomeNews

തൃശ്ശൂരില്‍ വഞ്ചിമറിഞ്ഞ് അപകടം: കാണാതായ യുവാവിനായി തിരച്ചില്‍ തുടരുന്നു

24 Jul 20231 മിനിറ്റ് വായന
തൃശ്ശൂരില്‍ വഞ്ചിമറിഞ്ഞ് അപകടം: കാണാതായ യുവാവിനായി തിരച്ചില്‍ തുടരുന്നു


തൃശ്ശൂര്‍:(www.payangadilive.in)
പനമുക്ക് പുത്തന്‍വെട്ടുകായലിന് സമീപം ചാമക്കോളില്‍ വഞ്ചി മറിഞ്ഞ് മൂന്ന് യുവാക്കള്‍ അപകടത്തില്‍പ്പെട്ടു. ഒരാളെ കാണാതായി. രണ്ടുപേര്‍ നീന്തിരക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. പനമുക്ക് സൊസൈറ്റിക്ക് പിറകുവശം ചീക്കോടന്‍ വീട്ടില്‍ പരേതനായ ജോസിന്റെയും കവിതയുടെയും മകന്‍ ആഷികി(23)നെയാണ് കാണാതായത്. നെടുപുഴ സ്വദേശി നീരജ്കൃഷ്ണ, പാലയ്ക്കല്‍ സ്വദേശി ആഷിക് ബാബു എന്നിവരാണ് രക്ഷപ്പെട്ടത്. ഇരുട്ടും കനത്ത മഴയും കാറ്റും മൂലം ഞായറാഴ്ച രാത്രി 9.15-ഓടെ തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. തിങ്കളാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. 
പനമുക്ക് ഗുരുദേവ സ്‌കൂളിന് പിറകിലുള്ള പുത്തന്‍വെട്ടുകായലിന് സമീപമുള്ള കോള്‍പ്പാടമായ ചാമക്കോളിലാണ് മീന്‍പിടിത്തവഞ്ചിയില്‍ യുവാക്കള്‍ വിനോദത്തിനായിറങ്ങിയത്. കോളിന്റെ നടുവിലെത്തിയപ്പോള്‍ വഞ്ചി മറിയുകയായിരുന്നു. ഈ സമയം നല്ല കാറ്റുണ്ടായിരുന്നു. മറിഞ്ഞ വഞ്ചി നേരെയാക്കാന്‍ യുവാക്കള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ രണ്ടുപേര്‍ കരയിലേക്ക് നീന്തിക്കയറി. ആഷിക്കിന് നീന്തിക്കയറാനായില്ല. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് മൂന്നുപേരും പാടത്തേക്ക് എത്തിയതെന്നറിയുന്നു.
വിവരം അറിഞ്ഞയുടന്‍ നാട്ടുകാര്‍ പോലീസിലും അഗ്‌നിരക്ഷാസേനയിലും വിവരമറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ടീമും നാട്ടുകാരും ചേര്‍ന്ന് തിരച്ചിലാരംഭിച്ചു. ഡിങ്കി ബോട്ട് ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്.
സംഭവമറിഞ്ഞ് ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, ജില്ലാ ഫയര്‍ ഓഫീസര്‍ എം.എസ്. സുവി, ഡിവിഷന്‍ കൗണ്‍സിലര്‍ രാഹുല്‍നാഥ്, തഹസില്‍ദാര്‍ ടി. ജയശ്രീ, വില്ലേജ് ഓഫീസര്‍ വനിത എന്നിവരുള്‍പ്പെടെ സ്ഥലത്ത് എത്തിയിരുന്നു. അസി. സ്റ്റേഷന്‍ ഓഫീസര്‍ ഷാനവാസ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ജ്യോതികുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക