കുഞ്ഞുങ്ങളുടെ മരണം; ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കൽസ് മരുന്ന് നിർമിച്ചത് നിർദ്ദേശങ്ങൾ പാലിക്കാതെ, പ്രൊപലീന്‍ ഗ്ലൈക്കോളിന്റെ ഉപയോഗം കണ്ടെത്തി

ചെന്നൈ: മധ്യപ്രദേശിലെ ചിന്ദ്‌വാര ജില്ലയില്‍ 17 കുട്ടികളുടെ മരണത്തിന് ഉള്‍പ്പെടെ കാരണമായ കോള്‍ഡ്രിഫ് ചുമ മരുന്നിന്റ നിര്‍മാണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തല്‍. തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോൾ അധികൃതര്‍ നടത്തിയ അന്വേഷണത്തിൽ കാഞ്ചീപുരം ആസ്ഥാനമായുള്ള ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ചുമമരുന്ന് നിര്‍മിക്കാനായി പ്രൊപലീന്‍ ഗ്ലൈക്കോള്‍ ഉപയോഗിച്ചതായി കണ്ടെത്തി. മരുന്ന് നിര്‍മാണ യൂണിറ്റില്‍ നടത്തിയ പരിശോധനയിലാണ് പ്രൊപലീന്‍ ഗ്ലൈക്കോളിന്റെ ഉപയോഗം കണ്ടെത്തിയത്.
ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രേഡ് ഉപയോഗിക്കേണ്ടതിന് പകരം സ്ഥാപനത്തില്‍ നോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രേഡ് പ്രൊപലീന്‍ ഗ്ലൈക്കോള്‍ ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൂടാതെ മരുന്നില്‍ ഡൈ-എഥലീന്‍ ഗ്ലൈക്കോളിന്റെയോ എഥലീന്‍ ഗ്ലൈക്കോളിന്റെയോ സാന്നിധ്യമോ സാന്ദ്രതയോ പരിശോധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ശ്രീസാൻ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്നുകളുടെ കേരളത്തിലെ വിതരണം നിര്‍ത്തിവെച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. സ്ഥാപനത്തിന്റെ ലൈസന്‍സ് മരവിപ്പിക്കാനുള്ള നടപടികൾ തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ആരംഭിച്ച സാഹചര്യത്തിലാണ് കേരളത്തിലും കമ്പനിയുടെ മരുന്നുകളുടെ വിതരണം നിർത്താൻ സർക്കാർ തീരുമാനിച്ചത്.





