ചെറുപ്പമാണെന്ന് കാണിക്കാൻ ഇൻസ്റ്റഗ്രാം ഫിൽറ്റർ ഉപയോഗിച്ചു, വിവാഹം കഴിക്കാൻ നിർബന്ധിച്ചു; നാല് കുട്ടികളുടെ അമ്മയായ 52 കാരിയെ കൊലപ്പെടുത്തി യുവാവ്

ഉടൻ വിവാഹം കഴിക്കണമെന്നും വാങ്ങിയ വായ്പ തിരികെ നൽകണമെന്നും നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് മണിപ്പൂർ സ്വദേശിനിയും ഇൻസ്റ്റാഗ്രാം സുഹൃത്തുമായ 52 കാരിയെ കൊലപ്പെടുത്തി കാമുകൻ. ഉത്തർപ്രദേശിൽ നിന്നുള്ള 26 വയസുള്ള യുവാവാണ് നാല് കുട്ടികളുടെ അമ്മയായ മധ്യവയസ്കയെ കഴുത്തുമുറുക്കി കൊന്നത്. പ്രായം കുറഞ്ഞതായി കാണിക്കാൻ ഇവർ ഇൻസ്റ്റഗ്രാം ഫിൽട്ടർ ഉപയോഗിച്ചിരുന്നു.
ആഗസ്റ്റ് 11 ന് ജില്ലയിലെ കർപാരി ഗ്രാമത്തിന് സമീപം ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു. ‘ദുപ്പട്ട’ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളിലെ മിസ്സിങ് കേസുകൾ പരിശോധിച്ചാണ് കൊല്ലപ്പെട്ട സ്ത്രീയെ പൊലീസ് തിരിച്ചറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുപി സ്വദേശിയായ അരുൺ രാജ്പുതിനെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ നിന്നാണ് താൻ ഇരയെ പരിചയപ്പെട്ടതെന്നും ഒന്നര വർഷമായി സുഹൃത്തുക്കളാണെന്നും രാജ്പുത് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
രണ്ട് മാസം മുമ്പ് പരസ്പരം ഫോൺ നമ്പറുകൾ കൈമാറുകയും ഫോണിൽ പതിവായി സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. അവസാനം നേരിൽ കാണാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, ‘കാമുകി’യെ നേരിൽ കണ്ട യുവാവ് ഞെട്ടി. നാല് കുട്ടികളുടെ അമ്മയായ സ്ത്രീയെ വിവാഹം കഴിക്കാനാകില്ലെന്ന് പറഞ്ഞെങ്കിലും അവർ വിവാഹക്കാര്യത്തിൽ സമ്മർദ്ദം തുടർന്നു. പ്രതിക്ക് കടം കൊടുത്ത 1.5 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടതും കൊലപാതകത്തിന് പ്രേരണയായി. ഫോണുകളിൽ നിന്ന് ലഭിച്ച തെളിവുകളിൽ രജ്പുത് തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.





