ബലാത്സംഗക്കേസില്‍ ജാമ്യം; റോഡില്‍ ആഘോഷപ്രകടനവുമായി പ്രതികള്‍

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ റോഡില്‍ ആഘോഷപ്രകടനം നടത്തി. കർണാടകയിലെ ഹാവേരിയിലുള്ള അക്കി ആലൂർ പട്ടണത്തിലാണ് സംഭവം.നഗരത്തിലെ റോഡുകളില്‍ നടന്ന ആഘോഷത്തില്‍ ബൈക്കുകളുടെയും കാറുകളുടെയും സംഘം പ്രതികളെ അനുഗമിച്ചു. പുഞ്ചിരിച്ചും വിജയ ചിഹ്നങ്ങള്‍ കാണിച്ചും ആയിരുന്നു പ്രതികളുടെ ആഘോഷം.
16 മാസം മുൻപ് കർണാടകയിലെ ഹാവേരിയിലെ ഒരു ഹോട്ടലില്‍ പങ്കാളിക്കൊപ്പം യുവതി മുറിയെടുത്തിരുന്നു. ഇവിടേക്ക് അതിക്രമിച്ചു കയറിയ ഒരു സംഘം ആളുകള്‍ അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്.
കേസില്‍ കഴിഞ്ഞ ദിവസം ഏഴ് പേർക്ക് ഹാവേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതികളുടെ ആഘോഷപ്രകടനം.
നേരത്തേ പോലീസ് സ്റ്റേഷനില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ യുവതി പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ കോടതിയില്‍ നടന്ന നടപടിക്രമങ്ങള്‍ക്കിടെ അതിജീവിതയ്ക്ക് പ്രതികളെ തിരിച്ചറിയാൻ സാധിച്ചില്ല. ഇതോടെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ആകെ 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ പന്ത്രണ്ട് പേരെ 10 മാസം മുൻപ് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.





