India
HomeNews

ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഹോട്ടല്‍ മുറിയില്‍, സിസിടിവി ദൃശ്യങ്ങള്‍ വേണമെന്ന് സൈനികൻ; അത് അവരുടെ സ്വകാര്യതയെന്ന് കോടതി

24 May 20251 മിനിറ്റ് വായന
ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഹോട്ടല്‍ മുറിയില്‍, സിസിടിവി ദൃശ്യങ്ങള്‍ വേണമെന്ന് സൈനികൻ; അത് അവരുടെ സ്വകാര്യതയെന്ന് കോടതി

 

ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് സൈനികൻ ഡല്‍ഹി കോടതിയില്‍.എന്നാല്‍ മുറിയെടുത്തവരുടെ സ്വകാര്യത മുൻ നിർത്തി കോടതി ഇക്കാര്യം തള്ളി. ഇന്ത്യൻ ആർമിയിലെ മേജർ ആണ് ഭാര്യ മറ്റൊരു മേജറുമായി വിവാഹേതര ബന്ധത്തിലാണെന്നാരോപിച്ച്‌ ഇരുവരും ഒന്നിച്ച്‌ മുറിയെടുത്തു താമസിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടു പേരുടെ സ്വകാര്യതയാണ് ആ ദൃശ്യങ്ങളെന്നും മറ്റൊരാളില്‍ എത്താതെ അവരുടെ വിശദാംശങ്ങള്‍ സംരക്ഷിക്കേണ്ടത് ഹോട്ടലിന്‍റെ കടമയാണെന്നും കോടതി വ്യക്തമാക്കി. സിവില്‍ ജഡ്ജി വൈഭവ് പ്രതാപ് സിങ്ങാണ് അപേക്ഷ തള്ളിയത്. ഹോട്ടലിലെ പൊതു ഇടങ്ങളില്‍ ഒഴികെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതാണെന്നും അവിടെ ഇല്ലാതിരുന്ന മറ്റൊരാള്‍ക്കു മുന്നില്‍ അത്തരം വിശദാംശങ്ങളോ ഹോട്ടല്‍ മുറി ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ട വിശദാംശങ്ങളോ വെളിപ്പെടുത്തേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.


അത്തരത്തില്‍ വിശദാംശങ്ങള്‍ ചോരുന്നത് സ്വാഭാവികമായ നീതിയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഇത്തരത്തിലുള്ള തികച്ചും വ്യക്തിപരമായ പ്രശ്നങ്ങള്‍ അന്വേഷിക്കുവാനുള്ളതല്ല കോടതിയെന്നും ജഡ്ജി പറഞ്ഞു.


വിശ്വാസ്യതയെന്ന ഭാരം" വാഗ്ദാനം ചെയ്തയാളുടെ പക്കലാണുള്ളത്. "വിവാഹത്തെ വഞ്ചിച്ചത് കാമുകനല്ല, മറിച്ച്‌ വാഗ്ദാനം ലംഘിച്ചയാളാണ്. പുറത്തുള്ള ഒരാള്‍ ഒരിക്കലും അതില്‍ ബന്ധിതനായിരുന്നില്ല", ഗ്രഹാം ഗ്രീൻസിന്‍റെ ദി എൻഡ് ഓഫ് ദി അഫയർ എന്ന നോവലിലെ വാക്യങ്ങള്‍ ഉദ്ധരിച്ചു കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. ആരെ സ്നേഹിക്കണമെന്ന് തെരഞ്ഞെടുക്കാൻ സ്ത്രീകള്‍ക്കാവില്ലെന്ന ധാരണ വരുത്തുന്ന വിധത്തിലാണ് ഒരു പുരുഷൻ മറ്റൊരാളുടെ ഭാര്യയെ തട്ടിയെടുത്തു എന്നു പറയുന്നതെന്നും അത്തരം ആശയത്തെ കോടതി പൂർണമായും തള്ളിക്കളയുന്നുവെന്നുമുള്ള സുപ്രീം കോടതിയുടെ മുൻ വിധിയെയും ജഡ്ജി പരാമർശിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക