India
HomeNews

85 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം; സിആര്‍പിഎഫില്‍ 2600 പാചകക്കാര്‍ക്കും വാട്ടര്‍ കാരിയര്‍മാര്‍ക്കും സ്ഥാനക്കയറ്റം

6 Jun 20241 മിനിറ്റ് വായന
85 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം; സിആര്‍പിഎഫില്‍ 2600 പാചകക്കാര്‍ക്കും വാട്ടര്‍ കാരിയര്‍മാര്‍ക്കും സ്ഥാനക്കയറ്റം


ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ അര്‍ദ്ധ സൈനിക വിഭാഗമായ സിആര്‍പിഎഫിന്റെ ചരിത്രത്തില്‍ ആദ്യമായി പാചകക്കാര്‍ക്കും (കുക്ക്) വാട്ടര്‍ കാരിയര്‍മാര്‍ക്കും സ്ഥാനക്കയറ്റം. കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ജോലി ചെയ്യുന്ന 1700 കുക്കുമാരെയും 900 വാട്ടര്‍ കാരിയര്‍മാരെയും ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കാണ് സ്ഥാനക്കയറ്റം നല്‍കി നിയമിച്ചത്. സിആര്‍പിഎഫിന്റെ 85 വര്‍ഷ ചരിത്രത്തിനിടയില്‍ ഇതാദ്യമായാണ്.

നിലവില്‍ സിആര്‍പിഎഫില്‍ അടുക്കള, കാന്റീന്‍ അടക്കമുള്ള ജോലികള്‍ നിര്‍വഹിക്കുന്നത് 12,250 ജീവനക്കാരാണ്. സിആര്‍പിഎഫിന്റെ മൊത്തം തൊഴില്‍ശേഷിയായ 3,25,000 ജീവനക്കാര്‍ക്ക് വേണ്ടിയാണ് ഇവര്‍ ജോലികള്‍ നിര്‍വഹിക്കുന്നത്. ബുധനാഴ്ചയാണ് 1700 കുക്കുമാരെയും 900 വാട്ടര്‍ കാരിയര്‍മാരെയും ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കി ഉത്തരവ് ഇറങ്ങിയത്. സൈനികരുടെ ആരോഗ്യപരിപാലന രംഗത്ത് ഇവര്‍ വലിയ പങ്കാണ് വഹിക്കുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് 1939ലാണ് സിആര്‍പിഎഫ് രൂപീകൃതമാകുന്നത്. മറ്റു ജീവനക്കാര്‍ക്കായി ഭക്ഷണം പാചകം ചെയ്യുന്നത് അടക്കമുള്ള ജോലികള്‍ നിര്‍വഹിച്ച് വരുന്ന ഇവര്‍ക്ക് കുക്ക്, വാട്ടര്‍ കാരിയര്‍ എന്നി പേരുകളില്‍ പ്രത്യേക കേഡര്‍ അനുവദിച്ചത് 2016ലാണ്. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുകയായിരുന്നു.

മുന്‍പ് അധികാരശ്രേണിയില്‍ ഏറ്റവും താഴെ വരുന്ന കുക്കുമാരും വാട്ടര്‍ കാരിയര്‍മാരും ശരാശരി 30 മുതല്‍ 35 വര്‍ഷം വരെ സേവനം ചെയ്ത ശേഷം അതേ തസ്തികയില്‍ തന്നെ വിരമിക്കുന്നതാണ് പതിവ്. ഇതിലാണ് ഇപ്പോള്‍ മാറ്റം ഉണ്ടായിരിക്കുന്നത്. 1983നും 2004നും ഇടയില്‍ സിആര്‍പിഎഫില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക