India
HomeNews

അന്ന് അന്ധയായ കുഞ്ഞിനെ ചവറ്റുകുട്ടയിലുപേക്ഷിച്ച് പോയവർ കാണുന്നുണ്ടോ? ഇന്നവൾ എവിടെയെന്ന്?

19 May 20241 മിനിറ്റ് വായന
അന്ന് അന്ധയായ കുഞ്ഞിനെ ചവറ്റുകുട്ടയിലുപേക്ഷിച്ച് പോയവർ കാണുന്നുണ്ടോ? ഇന്നവൾ എവിടെയെന്ന്?


വിജയമാണ് ഏറ്റവും നല്ല പ്രതികാരമെന്ന് പറയാറുണ്ട്. കഴിഞ്ഞ 25 വർഷമായി ജീവിതത്തിലെ ഓരോ ദിവസവും അത് തെളിയിച്ചു കൊണ്ടിരിക്കുകയാണ് മാലാ പപാൽക്കർ എന്ന യുവതി. ജന്മനാ അന്ധയായ മാലായ്ക്ക് തന്റെ അമ്മയാരാണെന്നോ അച്ഛനാരാണെന്നോ അറിയില്ല. അവൾ വളർന്നത് ഒരു പുനരധിവാസ കേന്ദ്രത്തിലാണ്. 

മഹാരാഷ്ട്രയിലെ ജൽഗാവ് റെയിൽവേ സ്‌റ്റേഷനിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് അവളെ കണ്ടെത്തിയത്. അമരാവതിയിലെ പരത്വാഡയിലെ കാഴ്ചയും കേൾവിയുമില്ലാത്തവരെ സംരക്ഷിക്കുന്ന അഭയകേന്ദ്രത്തിൽ സാമൂഹിക പ്രവർത്തകനായ ശങ്കർ ബാബ പപാൽക്കറുടെ സംരക്ഷണയിലാണ് അവർ വളർന്നത്. 


ഭിന്നശേഷിക്കാരുടേയും അനാഥരുടെയും സംരക്ഷണമേറ്റെടുത്ത 81 -കാരനായ ശങ്കർ ബാബ പപാൽക്കറിന് രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. മാലയുടെ സംരക്ഷണമേറ്റെടുക്കുന്നതോടൊപ്പം തന്റെ സർനെയിം കൂടി ശങ്കർ ബാബ അവൾക്ക് നൽകി. 

പപാൽക്കറുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കാഴ്ചയില്ലാത്ത മറ്റ് വിദ്യാർത്ഥികളെ പോലെ ബ്രെയിലി ലിപിയിലാണ് മാലയും സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്. മഹാരാഷ്ട്രയിലെ നാഷണൽ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് (NFBM) -ന്റെ പിന്തുണയോടെ അവൾ തൻ്റെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാഭ്യാസം മികച്ച രീതിയിൽ തന്നെ പൂർത്തിയാക്കി.

മിടുക്കിയായിരുന്നു മാല. 2018 -ൽ അവൾ അമരാവതി സർവകലാശാലയിൽ നിന്ന് ബിരുദവും ഗവ. വിദർഭ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ഹ്യുമാനിറ്റീസിൽ നിന്ന് ആർട്ടിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. രണ്ട് തവണ പരാജയപ്പെട്ടെങ്കിലും ഇപ്പോൾ മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ (എംപിഎസ്‌സി) ക്ലാർക്ക് 'ഗ്രൂപ്പ് സി' മെയിൻ പരീക്ഷയും അവൾ പാസായിരിക്കുകയാണ്.

പരീക്ഷ പാസായതിൽ സന്തോഷമുണ്ടെന്നും എന്നാൽ തന്റെ പോരാട്ടം ഇവിടെ നിർത്തില്ലെന്നും മാല പറയുന്നു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) പരീക്ഷ പാസാകാനുള്ള തൻ്റെ ശ്രമങ്ങൾ തുടരുമെന്നാണ് അവൾ പറയുന്നത്. "ദൈവം എന്നെ രക്ഷിക്കാൻ ദൂതന്മാരെ അയച്ചു. ഇന്നീ കാണുന്നിടത്ത് ഞാനെത്താൻ അവരാണ് കാരണം. യുപിഎസ്‌സി പരീക്ഷയെഴുതി ഐഎഎസ് ഓഫീസർ ആകണമെനിക്ക്" എന്നാണ് മാല ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക