India
HomeNews

'കാഴ്ചയില്‍ ഇന്ത്യന്‍ നമ്പര്‍'; വിദേശ തട്ടിപ്പ് കോളുകളില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍, ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം

26 May 20241 മിനിറ്റ് വായന
'കാഴ്ചയില്‍ ഇന്ത്യന്‍ നമ്പര്‍'; വിദേശ തട്ടിപ്പ് കോളുകളില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍, ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം


ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന എല്ലാ രാജ്യാന്തര തട്ടിപ്പ് കോളുകളും തടയാന്‍ ടെലികോം ഓപ്പറേറ്റര്‍മാരോട് നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടാണ് കബളിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍.

ഇന്ത്യയില്‍ നിന്നുള്ളതാണെന്ന് തോന്നുന്ന തരത്തിലാണ് ഇത്തരം കോളുകള്‍ വരുന്നത്. കോളിങ് ലൈന്‍ ഐഡന്റിറ്റി (CLI) കൃത്രിമമായി ഉപയോഗിച്ച് വിദേശത്ത് നിന്നാണ് സൈബര്‍ കുറ്റവാളികള്‍ വിളിക്കുന്നത്. സമീപകാല വ്യാജ ഡിജിറ്റല്‍ അറസ്റ്റുകള്‍,കൊറിയര്‍ തട്ടിപ്പുകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ ആണെന്ന് പറഞ്ഞുള്ള ആള്‍മാറാട്ടം, ട്രായ് ഉദ്യോഗസ്ഥരാണ് എന്ന വ്യാജേന മൊബൈല്‍ നമ്പര്‍ വിച്ഛേദിക്കുമെന്ന ഭീഷണികള്‍ തുടങ്ങിയ കേസുകളില്‍ എല്ലാം ഇത്തരം കോളുകള്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

'ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സും ടെലികോം സേവന ദാതാക്കളും (TSPs) ഇത്തരം അന്താരാഷ്ട്ര തട്ടിപ്പ് കോളുകള്‍ ഏതെങ്കിലും ഇന്ത്യന്‍ ടെലികോം വരിക്കാരില്‍ എത്തുന്നതില്‍ നിന്നും തടയുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇത്തരം ഇന്‍കമിങ് ഇന്റര്‍നാഷണല്‍ തട്ടിപ്പ് കോളുകള്‍ തടയുന്നതിന് ടെലികോം സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്,'-ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ ലാന്‍ഡ്ലൈന്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്തുള്ള ഇത്തരം ഇന്‍കമിങ് ഇന്റര്‍നാഷണല്‍ തട്ടിപ്പ് കോളുകള്‍ ഇതിനകം തന്നെ ടെലികോം കമ്പനികള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇത്രയധികം പരിശ്രമിച്ചിട്ടും, മറ്റ് മാര്‍ഗങ്ങളിലൂടെ വിജയിക്കുന്ന ചില തട്ടിപ്പുകാര്‍ ഇനിയും ഉണ്ടാകാം. ഇത്തരം സംശയാസ്പദമായ കോളുകളെ കുറിച്ച് ഉടന്‍ തന്നെ സഞ്ചാര്‍ സാഥിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ എല്ലാവരെയും സഹായിക്കാനാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.

അസാധുവായതോ നിലവിലില്ലാത്തതോ വ്യാജമോ ആയ രേഖകള്‍ ഉപയോഗിച്ച് ലഭിച്ചതായി സംശയിക്കുന്ന 6.8 ലക്ഷം മൊബൈല്‍ നമ്പറുകള്‍ 60 ദിവസത്തിനകം പുനഃപരിശോധന നടത്താന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് കഴിഞ്ഞ ആഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത വിശകലനത്തിന് ശേഷം 6.80 ലക്ഷം മൊബൈല്‍ കണക്ഷനുകളും തട്ടിപ്പിലൂടെ നേടിയെടുത്തതാകാന്‍ സാധ്യതയുള്ളതായി ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക