India
HomeNews

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം

2 May 20241 മിനിറ്റ് വായന
പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം


ലഖ്‌നൗ: പാമ്പ് കടിയേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം ഉയിര്‍ത്തേഴുനേല്‍ക്കുമെന്ന് കരുതി രണ്ടുദിവസത്തോളം ഗംഗാനദിയില്‍ കെട്ടിയിട്ട് ഒഴുക്കി. ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാകില്ലെന്നറിഞ്ഞതോടെ പിന്നീട് ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.

20 വയസുകാരനായ മോഹിത് കുമാറാണ് മരിച്ചത്. ഏപ്രില്‍ 26ന് വയലില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാളെ പാമ്പുകടിച്ചത്. മോഹിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗംഗയില്‍ മൃതദേഹം കെട്ടിയിട്ടാല്‍ ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി ബന്ധുക്കള്‍ മൃതദേഹം 48 മണിക്കൂറോളം ഗംഗയില്‍ കെട്ടിയിട്ടു. രണ്ട് ദിവസം കഴിഞ്ഞിട്ടും ഉയിര്‍ത്തെഴുന്നേല്‍ക്കില്ലെന്ന് ബോധ്യമായതോടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

യുവാവിന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഗംഗയില്‍ മൃതദേഹം കെട്ടിയിട്ടതോടെ പാമ്പിന്റെ വിഷം നിര്‍വീര്യമാകുമെന്നാണ് ബന്ധുക്കള്‍ വിശ്വസിച്ചരുന്നത്. മെയ് നാലിന് അവസാന വര്‍ഷ ബികോം പരീക്ഷ എഴുതാനിരിക്കെയാണ് പാമ്പ് കടിയേറ്റ് മോഹിത് മരിച്ചത്. അവന്തിക ദേവി ഘട്ടില്‍ ബന്ധുക്കള്‍ മോഹിതിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക