India
HomeNews

12 വര്‍ഷത്തിന് ശേഷം മകളെ കണ്ടു, നിമിഷ പ്രിയയുടെ അമ്മ യെമനിലെ ജയിലിലെത്തി

24 Apr 20241 മിനിറ്റ് വായന
12 വര്‍ഷത്തിന് ശേഷം മകളെ കണ്ടു, നിമിഷ പ്രിയയുടെ അമ്മ യെമനിലെ ജയിലിലെത്തി


സന: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമന്‍ തലസ്ഥാനമായ സനയിലെ ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും സാമുവല്‍ ജറോമിനുമൊപ്പമാണ് നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്.

12 വര്‍ഷത്തിന് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. 2012ലാണു മകളെ അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം) റോഡുമാര്‍ഗം ഏദനില്‍നിന്നു സനയിലെത്തിയത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം വഴിയാണ് നിമിഷപ്രിയയെ കാണുന്നതിനായി ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയത്.

2017 ജൂലൈ 25ന് യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്‌സായി ജോലി ചെയ്യുകയായിരുന്നു നിമിഷ. സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യുവാവ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലെത്തിച്ചത്.

നിമിഷ പ്രിയയെ അതിക്രൂരമായി പീഡനത്തിനിരയാക്കിയതിനെത്തുടര്‍ന്നാണ് കൊലപ്പെടുത്താനുള്ള നീക്കം നടത്തിയത്.

ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും സഹായവുമുണ്ടായിരുന്നു. അമിത ഡോസ് മരുന്നു കുത്തിവെച്ചാണ് കൊന്നത്. മരുന്നു കുത്തിവയ്ക്കുന്നതിന് സഹായിച്ച തദ്ദേശിയായ നഴ്‌സ് ഹാന്‍ ഇതേ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക