India
HomeNews

ആരെങ്കിലും തള്ളിയിട്ടതോ?, വീണത് കുട്ടിയല്ല; കുഴല്‍ക്കിണറിന് സമീപം എത്തിയത് പൂട്ട് തകര്‍ത്ത്, ദുരൂഹത

10 Mar 20241 മിനിറ്റ് വായന
ആരെങ്കിലും തള്ളിയിട്ടതോ?, വീണത് കുട്ടിയല്ല; കുഴല്‍ക്കിണറിന് സമീപം എത്തിയത് പൂട്ട് തകര്‍ത്ത്, ദുരൂഹത


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ ഒരാള്‍ വീണ സംഭവത്തില്‍ ദുരൂഹത. കുഴല്‍ക്കിണറില്‍ വീണത് കുട്ടിയല്ലെന്നും പ്രായപൂര്‍ത്തിയായ പുരുഷനാകാമെന്നും ഡല്‍ഹി മന്ത്രി അതിഷി മാധ്യമങ്ങളോട് പറഞ്ഞു. ആരെങ്കിലും തള്ളിയിടാനുള്ള സാധ്യത അടക്കം ഡല്‍ഹി പൊലീസ് പരിശോധിക്കുന്നുണ്ട്. സുരക്ഷാവേലി തകര്‍ത്താണ് കുഴല്‍ക്കിണറിന് സമീപം ഇയാള്‍ എത്തിയതെന്നും അതിഷി പറഞ്ഞു. അതിനിടെ കുഴല്‍ക്കിണറില്‍ വീണയാളുടെ ജീവനില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

കേശോപൂര്‍ മാണ്ഡി ഏരിയയിലെ ജല്‍ ബോര്‍ഡ് പ്ലാന്റിലെ കുഴല്‍ക്കിണറില്‍ ഇന്ന് പുലര്‍ച്ചെയാണ് വീണത്. തുടക്കത്തില്‍ കുട്ടിയാണെന്ന അനുമാനത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് പരിശോധനയിലാണ് കുഴല്‍ക്കിണറില്‍ വീണത് കുട്ടിയല്ലെന്നും പ്രായപൂര്‍ത്തിയായ പുരുഷനാകാമെന്നുമുള്ള നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. 'കുഴല്‍ക്കിണര്‍ ഒരു അടച്ച മുറിക്കുള്ളിലായിരുന്നു, അത് ശരിയായി പൂട്ടിയിരുന്നു. അതിനാല്‍ അകത്ത് കയറിയവര്‍ പൂട്ട് തകര്‍ത്താണ് അകത്ത് കടന്നത്. അകത്ത് വീണത് ഒരു കുട്ടിയല്ല, 18 വയസ്സുള്ള ആളോ അതിലും പ്രായമുള്ള ആളോ ആകാം'- അതിഷിയുടെ വാക്കുകള്‍.

പുലര്‍ച്ചെ 1.15 ഓടേ ജല്‍ ബോര്‍ഡ് ജീവനക്കാരാനാണ് കുഴല്‍ക്കിണറില്‍ ആരോ വീണു എന്ന വിവരം പൊലീസിനെ അറിയിച്ചത്. രാത്രി മോഷണത്തിനായി ഓഫീസില്‍ എത്തിയപ്പോള്‍ ഒരാള്‍ കുഴല്‍ക്കിണറില്‍ വീണു എന്നായിരുന്നു സന്ദേശം. ഡല്‍ഹി ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത പ്രതികരണ സേനയും ഡല്‍ഹി പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാണ്. കുഴല്‍ക്കിണറിന് സമാന്തരമായി കുഴിയെടുത്ത് വീണയാളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ ഇതിന് കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക