India
HomeNews

'ലഭിക്കാനെളുപ്പം,പാർശ്വഫലങ്ങൾ ​ഗുരുതരമായേക്കാം'; വേദനസംഹാരിയെക്കുറിച്ച് ​മുന്നറിയിപ്പുമായി സർക്കാർ

8 Dec 20231 മിനിറ്റ് വായന
'ലഭിക്കാനെളുപ്പം,പാർശ്വഫലങ്ങൾ ​ഗുരുതരമായേക്കാം'; വേദനസംഹാരിയെക്കുറിച്ച് ​മുന്നറിയിപ്പുമായി സർക്കാർ


ഡൽഹി: മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വളരെ എളുപ്പം ലഭിക്കുന്ന വേദന സംഹാരിയായ മെഫ്താലിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. മനുഷ്യശരീരത്തിൽ ഇത് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കുമെന്നും ആന്തരിക അവയവങ്ങൾ തകരാറിലായേക്കും എന്നുമാണ് ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്റെ മുന്നറിയിപ്പ്.

ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കുറിപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വാങ്ങാന്‍ സാധിക്കുന്ന മരുന്നാണ് മെഫ്താല്‍. ആര്‍ത്തവ വേദന, റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്തു, നേരിയ പനി, നീര്, തലവേദന, പല്ലുവേദന തുടങ്ങിയവയ്ക്കൊക്കെ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണ് ഇത്. നവംബർ 30നാണ് ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷൻ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് പുറത്തിറക്കിയത്.

മെഫ്താലിലുള്ള മെഫെനാമിക് ആസിഡ്, ഇസ്നോഫീലിയക്കും ഡ്രസ് സിന്‍ഡ്രോമിനും കാരണമാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ചില മരുന്നുകള്‍ മൂലമുണ്ടാകുന്ന അലര്‍ജിയ്ക്കാണ് ഡ്രസ് സിന്‍ഡ്രോം എന്ന് പറയുന്നത്. മരുന്ന് കഴിക്കുന്നതിന് പിന്നാലെ രണ്ടാഴ്ച മുതല്‍ എട്ട് ആഴ്ചക്കുള്ളില്‍ പനി, ചര്‍മ്മത്തില്‍ ചുണങ്ങ്, ലിംഫഡെനോപ്പതി എന്നിവ വന്നേക്കാം. മെഫ്താല്‍ ഉപയോഗിക്കുന്നവരിലെ പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരോടും രോഗികളോടും ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ www.ipc.gov.in എന്ന വെബ്സൈറ്റിലെ ഫോം പൂരിപ്പിച്ച് വിവരം അറിയിക്കണം. മൊബൈല്‍ ആപ്ലിക്കേഷനായ ADR PvPI വഴിയോ, PvPI ഹെല്‍പ്പലൈന്‍ നമ്പറായ 1800-180-3024ൽ വിളിച്ചോ അറിയിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക