India
HomeNews

ബന്ധുക്കള്‍ തിരിച്ചറിഞ്ഞില്ല; 4 മാസമായി സൂക്ഷിച്ചിരുന്ന ഒഡീഷ തീവണ്ടിയപകടത്തില്‍ മരിച്ച 28 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

12 Oct 20231 മിനിറ്റ് വായന
 ബന്ധുക്കള്‍ തിരിച്ചറിഞ്ഞില്ല; 4 മാസമായി സൂക്ഷിച്ചിരുന്ന ഒഡീഷ തീവണ്ടിയപകടത്തില്‍ മരിച്ച 28 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു


ഭുവനേശ്വര്‍:(www.payangadilive.in)
ഒഡിഷ തീവണ്ടിയപകടത്തില്‍ മരിച്ച 28 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചുതുടങ്ങി. ഭുവനേശ്വര്‍ മുനിസിപല്‍ കോര്‍പറേഷന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാരംഭിച്ചത്. തിരിച്ചറിയാത്തതിനാല്‍ നാല് മാസമായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

സിബിഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഒന്‍പത് മൃതദേഹങ്ങള്‍ എയിംസ് ഭുവനേശ്വര്‍ മുനിസിപല്‍ കോര്‍പറേഷന് മൃതദേഹങ്ങള്‍ കൈമാറിയത്. രണ്ട് ദിവസത്തിനുള്ളില്‍ സംസ്‌കാരം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുനിസിപല്‍ കോര്‍പറേഷന്‍ അധികൃതര്‍ വിശദമാക്കി.

ട്രെയിന്‍ ദുരന്തമുണ്ടായ ജൂണ്‍ മാസം മുതല്‍ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഭുവനേശ്വറിലെ എയിംസിലേക്ക് എത്തിച്ചത് 162 മൃതദേഹങ്ങളായിരുന്നു. ഇതില്‍ 81 മൃതദേഹങ്ങള്‍ ആദ്യഘട്ടത്തില്‍ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. ഡിഎന്‍എ പരിശോധനകള്‍ക്ക് പിന്നാലെ 53 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. എന്നാല്‍ 28 മൃതദേഹങ്ങള്‍ക്ക് ഇനിയും അവകാശികളെത്താത്ത സാഹചര്യത്തിലാണ് സംസ്‌കാരം നടത്തുന്നത്.

ജൂണ്‍ 2ന് ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പെട്ടത്. ഷാലിമാര്‍ - ചെന്നൈ കോറമണ്ടല്‍ എക്‌സ്പ്രസ് ചരക്ക് തീവണ്ടിയില്‍ ഇടിച്ച് പാളം തെറ്റുകയും, 130 കിലോ മീറ്റര്‍ വേഗതയില്‍ ലൂപ് ട്രാകിലേക്ക് കടന്ന് അവിടെ നിര്‍ത്തിയിട്ടിരുന്ന ചരക്ക് വണ്ടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ ബോഗികളില്‍ മൂന്നെണ്ണം ഈ സമയം തൊട്ടടുത്ത ട്രാകിലൂടെ പോവുകയായിരുന്ന യശ്വന്ത്പൂര്‍-ഹൗറ സൂപര്‍ ഫാസ്റ്റിന്റെ അവസാനത്തെ നാല് ബോഗികളിലേക്ക് വീണു. ഈ ആഘാതത്തിലാണ് ഹൗറ സൂപര്‍ ഫാസ്റ്റിന്റെ രണ്ട് ബോഗികള്‍ പാളംതെറ്റിയത്. അപകടത്തില്‍ 296 പേരാണ് ദാരുണമായി മരിച്ചത്. 1,200 പേര്‍ക്കാണ് ട്രെയിന്‍ ദുരന്തത്തില്‍ പരുക്കേറ്റത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക