India
26 മലയാളികളടക്കം 143 പേർ, ഇസ്രയേലിൽ നിന്ന് തിരിച്ചെത്തിയ ആശ്വാസത്തിൽ ഇന്ത്യക്കാർ
23 Oct 20231 മിനിറ്റ് വായന
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓപ്പറേഷൻ അജയുടെ ഭാഗമായി ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ഇസ്രയേലിലേക്ക് കേന്ദ്രസർക്കാർ പ്രത്യേക വിമാനം അയച്ചത്. മടങ്ങാൻ താല്പര്യമറിയിക്കുന്നവരുടെ എണ്ണം നോക്കിയാണ് വിമാനം ചാട്ടർ ചെയ്യുന്നത്. രാത്രി ദില്ലിയിലെത്തിയ വിമാനത്തിലെ 26 മലയാളികളിൽ 24 പേർ കെയർഗീവർമാരും രണ്ടു പേർ വിദ്യാർത്ഥികളുമാണ്. ഇതിൽ പതിനാറുപേർക്ക് മടങ്ങാനുള്ള സൗകര്യം കേരളഹൗസ് അധികൃതർ ഒരുക്കി. മറ്റ് പത്ത് പേർ സ്വന്തം നിലയ്ക്ക് യാത്ര ചെയ്യാമെന്ന് അറിയിക്കുകയായിരുന്നു. ഓപ്പറേഷൻ അജയുടെ ഭാഗമായി തിരിച്ചെത്തിയവരുടെ എണ്ണം ഇതോടെ 1200 കടന്നു.
ഇസ്രയേൽ ഹിസ്ബുള്ള യുദ്ധത്തിനും സാധ്യത ഏറുന്ന സാഹചര്യത്തിൽ കൂടുതൽ പേർ മടങ്ങാൻ താല്പര്യം അറിയിച്ചേക്കും. ഗാസയിലേക്ക് ഇന്ത്യ ഇന്നലെ അയച്ച സഹായം ഈജ്പിത് റഡ്ക്രസൻറിനു കൈമാറി. ട്രക്കിൽ ഇത് ഗാസയിലേക്ക് ആയക്കാൻ നടപടി തുടങ്ങയതായി വിദേശകാര്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യ നേരത്തെ സഹായം നല്കേണ്ടതായിരുന്നു എന്നാണ് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി പ്രതികരിച്ചത്.
മരുന്നുകളും മറ്റു സാമഗ്രികളും നേരത്തെ തയ്യാറാക്കി വച്ചിരുന്നെന്നും ഈജ്പിതിലെ ക്രോസിംഗ് തുറന്നെന്ന സന്ദേശം കിട്ടിയ ഉടൻ ഇതയച്ചുവെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. ഒരു വിമാനത്തിൽ അയക്കാനുള്ള സാമഗ്രികൾ കൂടി തയ്യാറാണ്. ഇന്ത്യയുടെ സഹായത്തേക്കാൾ ട്രക്കുകൾ ഗാസയിലേക്ക് കയറ്റി വിടുന്നതിനുള്ള രാഷ്ട്രീയ ഇടപെടലാണ് അനിവാര്യമെന്ന് പലസ്തീൻ അംബാസഡർ അദ്നൻ അബു അൽഹൈജ പറയുന്നു. 500 ട്രക്കുകൾ വരെ നേരത്തെ പോയിരുന്ന സ്ഥാനത്താണ് സംഘർഷം തുടങ്ങിയ ശേഷം ഇന്നലെ ആകെ 20 ട്രക്കുകൾ അനുവദിച്ചതെന്നും പലസ്തീൻ ചൂണ്ടിക്കാട്ടുന്നു.





