India
HomeNews

Bandh | കാവേരി പ്രശ്‌നം: കന്നഡ അനുകൂല, കര്‍ഷക സംഘടനകള്‍ നടത്തുന്ന ബംഗ്ലൂരു ബന്ദില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ബസുകള്‍ തടഞ്ഞു, മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മുഖചിത്രത്തില്‍ പൂമാല അര്‍പ്പിച്ച് പ്രതിഷേധം

26 Sept 20232 മിനിറ്റ് വായന
Bandh | കാവേരി പ്രശ്‌നം: കന്നഡ അനുകൂല, കര്‍ഷക സംഘടനകള്‍ നടത്തുന്ന ബംഗ്ലൂരു ബന്ദില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ബസുകള്‍ തടഞ്ഞു, മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മുഖചിത്രത്തില്‍ പൂമാല അര്‍പ്പിച്ച് പ്രതിഷേധം


ബംഗ്ലൂരു:(www.payangadilive.in)
കാവേരി പ്രശ്‌നത്തില്‍ ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറുമണി വരെ കന്നഡ അനുകൂല, കര്‍ഷക സംഘടനകള്‍ നടത്തുന്ന ബംഗ്ലൂരു ബന്ദില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ബസുകള്‍ വ്യാപകമായി തടഞ്ഞതായി റിപോര്‍ട്. തമിഴ്നാട്ടില്‍ നിന്നുള്ള നിരവധി ബസുകള്‍ കൃഷ്ണഗിരി ജില്ലയിലെ സുസുവാഡിയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ബസ് സര്‍വീസ് മുടങ്ങിയത് ഐടി ജീവനക്കാരെ ഉള്‍പെടെ സാരമായി ബാധിച്ചു. കേരളത്തില്‍ നിന്നുള്ള കെ എസ് ആര്‍ ടി സി ബസുകള്‍ വൈകിട്ട് ആറുമണി വരെ എല്ലാ സര്‍വീസുകളും റദ്ദാക്കി.

ബംഗ്ലൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ (BMTC) സര്‍വീസ് മുടങ്ങില്ലെന്ന് അധികൃതര്‍ അറിയിച്ചു. മെട്രോ സര്‍വീസുകളും മുടങ്ങില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും അടഞ്ഞുകിടക്കുകയാണ്. നഗരത്തില്‍ തിങ്കളാഴ്ച രാത്രി തന്നെ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതു ലംഘിച്ച 50 പേരെ കസ്റ്റഡിയിലെടുത്തു. 

ഫ്രീഡം പാര്‍കില്‍ ചൊവ്വാഴ്ച വലിയ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘടനാ നേതാവും കാവേരി ജല സംരക്ഷണ സമിതി പ്രസിഡന്റുമായ കുറുബാര ശാന്തകമാര്‍ പറഞ്ഞു. ബിജെപിയും ജനതാദള്‍ എസും ആം ആദ് മി പാര്‍ടിയും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. പൊലീസിനെ ഉപയോഗിച്ചു പ്രതിഷേധക്കാരെ തടയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും വ്യക്തമാക്കിയിട്ടുണ്ട്.



29 ന് കര്‍ണാടക ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാടിന് കാവേരി ജലം വീണ്ടും വിട്ടുകൊടുത്ത കര്‍ണാടക സര്‍കാര്‍ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ബന്ദിനുള്ള ആഹ്വാനം. കന്നഡ ചലുവലി വാട്ടാല്‍ പക്ഷയാണ് സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തത്. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനു പുറമേ ദേശീയ ഹൈവേകളില്‍ ഉള്‍പെടെ ഗതാഗതം സ്തംഭിപ്പിക്കുമെന്നും ചലുവലി നേതാവ് വാട്ടാല്‍ നാഗരാജ് വ്യക്തമാക്കി.



29ന് സംസ്ഥാന ബന്ദ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അതിനെ പിന്തുണയ്ക്കാനായി ചൊവ്വാഴ്ച നടക്കുന്ന ബംഗ്ലൂരു ബന്ദിന് ഓല, ഊബര്‍ വെബ് ടാക്‌സി ഡ്രൈവര്‍മാരുടെയും റസ്റ്റോറന്റ് ഉടമകളുടെയും അസോസിയേഷനുകള്‍ നേരത്തേ നല്‍കിയ പിന്തുണ പിന്‍വലിച്ചു. വിവിധ ട്രേഡ് യൂനിയനുകളും സംഘടനകളും 29 ന് നടക്കുന്ന ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ണാടക ആര്‍ടിസി, ബിഎംടിസി സര്‍വീസുകള്‍ക്കു പുറമേ സ്വകാര്യ ടാക്‌സി, ഓടോ സര്‍വീസുകളും വ്യാപാര സ്ഥാപനങ്ങളും ഫാക്ടറികളും പ്രവര്‍ത്തിക്കാനിടയില്ല. മിക്ക സ്‌കൂളുകളും കോളജുകളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നമ്മ മെട്രോ പതിവ് പോലെ സര്‍വീസ് നടത്തും.



അതിനിടെ കാവേരി അണക്കെട്ടുകളിലെ കരുതല്‍ ജലസ്ഥിതി പരിശോധിക്കാന്‍ സ്വതന്ത്ര സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര ജല മന്ത്രാലയത്തിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദള്‍ ദേശീയ അധ്യക്ഷന്‍ ദേവഗൗഡ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. 

ഇക്കുറി കാലവര്‍ഷം മോശമായതിനാല്‍ കാവേരിയിലെ നാല് അണക്കെട്ടുകളിലും ജലം കുറവാണ്. കര്‍ണാടകയുടെ ജലസേചന, ശുദ്ധജല ആവശ്യങ്ങള്‍ക്കായി 112 ടിഎംസി (ശതകോടി ഘനയടി ) ജലം ആവശ്യമായ സ്ഥാനത്ത് 51 ടിഎംസി ജലമാണ് നിലവില്‍ അണക്കെട്ടുകളിലുള്ളത്. കര്‍ണാടകയും തമിഴ്‌നാടും തമ്മിലുള്ള ജലം പങ്കിടുന്നതിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ദേവെഗൗഡ ആവശ്യപ്പെട്ടു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക