India
HomeNews

എന്‍.സി.പി നേതാവ് അജിത് പവാറിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്നും നീക്കി..

23 Nov 20191 മിനിറ്റ് വായന
എന്‍.സി.പി നേതാവ് അജിത് പവാറിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്നും നീക്കി..

മുംബൈ: മഹാരാഷ്ട്ര ഡെപ്യൂട്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എന്‍.സി.പി നേതാവ് അജിത് പവാറിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്നും നീക്കി. അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും തന്റെ അറിവോടെയല്ല സര്‍ക്കാര്‍ രൂപീകരണമെന്നും എന്‍.സി.പി നേതാവ് ശരത് പവാര്‍ പറഞ്ഞു. ഒക്ടോബര്‍ 30നാണ് അജിത് പവാറിനെ എന്‍.സി.പി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.

അജിത് പവാറിന്റെ നീക്കം എൻ.സി.പിയുടെ ആദർശത്തിന് എതിരാണ്. ആത്മാര്‍ഥതയുള്ള എൻ.സി.പി പ്രവര്‍ത്തകന് എന്‍.ഡി.എയുടെ ഭാഗമാകാനാവില്ല. 11 എം.എൽ.എമാർ അജിത്തിനൊപ്പം രാജ്ഭവനിൽ പോയി. എം.എല്‍.എമാരെ കൊണ്ടുപോയത് തെറ്റിദ്ധരിപ്പിച്ചാണെന്നും ഇവര്‍ ഇപ്പോഴും തങ്ങളോടൊപ്പമുണ്ടെന്നും ശരത് പവാര്‍ വ്യക്തമാക്കി. ശരത് പവാറിന്റെ അറിവോടെയല്ല സര്‍ക്കാര്‍ രൂപീകരണമെന്ന് എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലും പറഞ്ഞു.

ഇന്ന് രാവിലെയാണ് വന്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി - എൻ.സി.പി സഖ്യ സർക്കാർ അധികാരമേറ്റത്. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവീസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പിയുടെ അജിത് പവാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

എന്‍.സി.പിയിലെ ഒരു വിഭാഗം ബി.ജെ.പിക്കൊപ്പം ചേരുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് ചര്‍ച്ചകള്‍ നടത്തി വന്നിരുന്ന ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് പുതിയ നീക്കം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക