India
HomeNews

ഇന്ത്യയുടെ കണ്ണീരായി ഹിമാചൽ!മിന്നല്‍പ്രളയത്തില്‍ മരണം 50 ആയി,വ്യാപക നാശനഷ്ടം

14 Aug 20231 മിനിറ്റ് വായന
ഇന്ത്യയുടെ കണ്ണീരായി ഹിമാചൽ!മിന്നല്‍പ്രളയത്തില്‍ മരണം 50 ആയി,വ്യാപക നാശനഷ്ടം


ഷിംല:(www.payangadilive.in)
ഹിമാചല്‍പ്രദേശിനെ ദുരിതത്തിലാഴ്ത്തിയ പേമാരിയിലും മിന്നല്‍പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി 50-ലധികം പേര്‍ മരിച്ചതായി ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സുഖു അറിയിച്ചു.

മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തലസ്ഥാനമായ ഷിംലയിലെ ദുരന്തങ്ങളില്‍മാത്രം 14 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സമ്മര്‍ഹില്‍സിലെ ശിവക്ഷേത്രം തകര്‍ന്ന് ഏഴുപേര്‍ കൊല്ലപ്പെട്ടു. വിശുദ്ധമാസമായ സവാനിലെ ചടങ്ങുകള്‍ക്കായി ഭക്തജനത്തിരക്കുള്ളപ്പോഴാണ് ക്ഷേത്രകെട്ടിടം തകര്‍ന്നത്. സോളൻ ജില്ലയില്‍ ഞായറാഴ്ച രാത്രിയുണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ഏഴുപേര്‍ക്കാണ് ജീവൻ നഷ്ടമായത്. മിന്നല്‍ പ്രളയത്തില്‍ വീടിനൊപ്പം ഒലിച്ചുപോകാതിരിക്കാൻ സമീപത്തെ മരങ്ങള്‍ക്കിടയില്‍ അഭയം പ്രാപിച്ച പെണ്‍കുട്ടിയുടെ മൃതദേഹം മണ്ണിനടിയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.

ഷിംല സമ്മര്‍ഹില്ലിനടുത്ത് യുനെസ്കോയുടെ ലോക പൈതൃകപട്ടികയില്‍പ്പെട്ട ഷിംല-കല്‍ക്ക റെയില്‍വേപ്പാലത്തിന് സാരമായ കേടുപാടു സംഭവിച്ചിട്ടുണ്ട്. സോളനില്‍ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്ഫോടനത്തെത്തുടര്‍ന്ന് രണ്ട് വീടുകള്‍ ഒഴുകിപ്പോയിരുന്നു. നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

സംസ്ഥാനത്തെ ഒമ്ബത് ജില്ലകളിലും തിങ്കളാഴ്ച അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച സംസ്ഥാനത്ത് യെല്ലോ അലര്‍ട്ടാണ്
. ഹിമാചലിലും ഉത്തരാഖണ്ഡിലും ഓഗസ്റ്റ് 18 വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. കനത്തമഴ തുടരുന്നതിനാല്‍ ഹിമാചലിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക