Kerala
HomeNews

അച്ചടക്കത്തിന്റെ വാള്‍ ഉയര്‍ത്തിയ സിറോ മലബാര്‍ സിനഡ് സര്‍ക്കുലറിനെതിരെ വിമര്‍ശനവുമായി 'ഫോറം'; അതിക്രമങ്ങള്‍ക്കും ലൈംഗിക ചൂഷണങ്ങള്‍ക്കുമെതിരെയാണ് നടപടി എടുക്കേണ്ടത്

4 Feb 20192 മിനിറ്റ് വായന
അച്ചടക്കത്തിന്റെ വാള്‍ ഉയര്‍ത്തിയ സിറോ മലബാര്‍ സിനഡ് സര്‍ക്കുലറിനെതിരെ വിമര്‍ശനവുമായി 'ഫോറം'; അതിക്രമങ്ങള്‍ക്കും ലൈംഗിക ചൂഷണങ്ങള്‍ക്കുമെതിരെയാണ് നടപടി എടുക്കേണ്ടത്

കോട്ടയം: സിറോ മലബാര്‍ സഭയില്‍ അച്ചടക്കത്തിന്റെ വാളുയര്‍ത്തി സിനഡിനു പിന്നാലെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച സര്‍ക്കുലറിനെ വിമര്‍ശിച്ച് ഫോറം ഫോര്‍ ജസ്റ്റീസ് ആന്റ് പീസ് (ഫോറം). സഭയില്‍ 'അച്ചടക്കം' ഉറപ്പാക്കാന്‍ കൊണ്ടുവന്ന സര്‍ക്കുലറിലെ മാര്‍ഗനിര്‍ദേശങ്ങളില്‍ ഫോറം കടുത്ത ആശങ്കയാണ് പങ്കുവയ്ക്കുന്നത്. ഇന്ത്യയില്‍ സാമൂഹിക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വൈദികരും കന്യാസ്ത്രീകളും അത്മായരുമടങ്ങുന്ന സംഘടനയാണ് ഫോറം ഫോര്‍ പീസ് ആന്റ് ജസ്റ്റീസ്.

കര്‍ദ്ദിനാളിന്റെ സര്‍ക്കുലറിനെ ദിക്തകള്‍ (ദുര്‍ബലരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന കടുത്ത തീരുമാനം) പോലെയാണ് വിശ്വാസികള്‍ക്ക് അനുഭവപ്പെട്ടത്. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയില്‍ അംഗങ്ങള്‍ക്കിടയില്‍ സ്വാതന്ത്ര്യവും സാഹോദര്യവും സമത്വവും നിലനില്‍ക്കുകയും അവ കാത്തുസൂക്ഷിച്ചു പോരുകയും ചെയ്യുന്നു. നിര്‍ഭാഗ്യവശാല്‍, അടുത്തകാലത്ത് സഭയിലുണ്ടായ സംഭവങ്ങളും ബിഷപ്പുമാരുടെ സിനഡിന്റെ മാനോഭാവും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പഠനങ്ങളിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശയങ്ങളിലും പ്രകടമായ സഭയുടെ സ്വയം ബോധ്യത്തോട് ചേര്‍ന്നുപോകുന്നതല്ല.

സഭ നിലകൊള്ളുന്ന പൊതുസമൂഹത്തെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ടുള്ളതാണ് കര്‍ദ്ദിനാളിന്റെ സര്‍ക്കുലര്‍. ഓരോ വ്യക്തിക്കും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുണ്ട്. മതപരമായ വ്രതവാഗ്ദാനങ്ങള്‍ സര്‍ക്കുലറില്‍ പറയുന്നതുപോലെ അടിമത്വമല്ലെന്നും ഫോറം പുറത്തുവിട്ട വാര്‍ത്തുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു.

കര്‍ദ്ദിനാളിന്റെ സര്‍ക്കുലര്‍ അടിസ്ഥാന രഹിതവും ഗ്രഹിക്കാന്‍ കഴിയാത്തതും നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ പ്രവര്‍ത്തികമാക്കാന്‍ കഴിയാത്തതും പിന്തിരിപ്പനുമാണ്. ഒരു ക്യാപ്റ്റന്റെ ശാസന പാലിക്കുന്ന സൈനിക വിഭാഗമല്ല സഭ, മറിച്ച് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ജീവിക്കുന്ന അവയവമാണ്. വൈദികരും കന്യാസ്ത്രീകള്‍ക്കും അവരുടെ മൗലികാവകാശമായ ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതും അനീതിക്കും അക്രമത്തിനുമെതിരായ പ്രതിഷേധം അടിമച്ചമര്‍ത്തുന്നതും വിപരീതഫലമാണ് സൃഷ്ടിക്കുകയെന്നാണ് തങ്ങള്‍ക്ക് മനസ്സിലാക്കുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ക്കും ലൈംഗിക ചൂഷണത്തിനുമൊതിരെയാണ് സഭ അസഹിഷ്ണുത പ്രകടിപ്പിക്കേണ്ടത് എന്നാണ് തങ്ങള്‍ക്ക് അസന്നിഗ്ധമായി അറയിക്കാനുള്ളത്. സ്ത്രീകളുടെ എല്ലാ സന്യാസ സമൂഹങ്ങളിലും അവയിലെ അംഗങ്ങള്‍ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും മറ്റ് കുറ്റകൃത്യങ്ങളില്‍ നിന്നും സുരക്ഷിതരാണെന്ന് മേലധികാരികള്‍ ഉറപ്പുവരുത്തണം. അവര്‍ക്കെതിരെ നടക്കുന്ന ഏത് കുറ്റകൃത്യത്തിനുമെതിരെ സിവില്‍, സഭാധികാരികളെ സമീപിക്കാനും ഉചിതമായ നടപടി സ്വീകരിക്കാനും തയ്യാറാകണമെന്നും ആവശ്യപ്പെടുകയാണ്.

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയുന്നതിനായി സിബിസിഐ കൊണ്ടുവന്ന മാര്‍ഗരേഖ പാലിക്കണം. ഇതിനായി ദേശീയ വനിതാ കമ്മീഷന്‍ മാതൃകയില്‍ സഭയ്ക്കുള്ളില്‍ സ്വതന്ത്രമായ ഒരു ട്രൈബ്യൂണല്‍ സ്ഥാപിക്കുകയും വേണം. വിരമിച്ച ഒരു ജഡ്ജിയായിരിക്കണം ഇത്തരം ഡ്രൈബ്യൂണലിന്റെ തലപ്പത്ത് വരേണ്ടതെന്നൂം ഫോറം ആവശ്യപ്പെടുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈദികരും സന്യാസിനികളും വിവിധ ക്രിസ്തീയ സംഘടനകളുമാണ് ഫോറം ഫോര്‍ ജസ്റ്റീസ് ആന്റ് പീസിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക