കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്; നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും

പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5ന് മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്ബൂതിരി നട തുറക്കും. 13ന് രാവിലെ 5ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ പൂജകള്‍ തുടങ്ങും. കുംഭമാസ പൂജ പൂര്‍ത്തിയാക്കി 17 ന് രാത്രി 10 ന് നട അടയ്ക്കും. സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ ഇത്തവണയും ഉണ്ടാകാനിടയുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ടുകളുണ്ട്.
യുവതീ പ്രവേശന വിധി നിലനിൽക്കെ ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ഇന്നലെ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ അർധരാത്രി മുതൽ ഫെബ്രുവരി 17 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് ജില്ല കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടത്.
യുവതികൾ ദർശനത്തിനെത്തിയാൽ പ്രതിഷേധം ഉണ്ടാകുമെന്ന നിലപാടുമായി ശബരിമല കർമ്മ സമിതി രംഗത്തെത്തിയ സാഹചര്യത്തിൽ വലിയ സുരക്ഷാ സംവിധാനമാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. നിരോധനാജ്ഞ ഇന്ന് പ്രഖ്യാപിച്ചേക്കും.
സന്നിധാനം, പമ്പ, നിലക്കൽ, എന്നീ മൂന്ന് കേന്ദ്രങ്ങളിലും ഓരോ എസ് പിമാർക്കാണ് സുരക്ഷാ ചുമതല. സന്നിധാനത്ത് വി അജിത്ത്, പമ്പയിൽ എച്ച് മഞ്ചുനാഥ്, നിലക്കലിൽ പി കെ മധു എന്നിവരുടെ കീഴിലാണ് സുരക്ഷ ഉറപ്പ് വരുത്തിയിരിക്കുന്നത്. 2000ത്തോളം പൊലീസ് സേനാംഗങ്ങളും സുരക്ഷക്കുണ്ട്.





