ഫാത്തിമയുടെ മരണം: ആരോപണ വിധേയരായ അധ്യാപകരെ വീണ്ടും ചോദ്യം ചെയ്തു

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ അധ്യാപകരെ വീണ്ടും ചോദ്യം ചെയ്തു. അധ്യാപകരായ സുദര്‍ശന്‍ പദ്മനാഭന്‍, മിലിന്ദ്, ഹേമന്ദ്രന്‍ എന്നിവരെയാണ് അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തത്. കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധവും തുടരുകയാണ്.
ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ ഇത് രണ്ടാം തവണയാണ് ആരോപണ വിധേയരായ അധ്യാപകരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ഫാത്തിമയുടെ മരണം ആത്മഹത്യയാണെന്ന നിലപാടിൽ തന്നെയാണ് ക്രൈംബ്രാഞ്ച് സംഘം. ഇതിലേക്ക് വഴിവച്ച കാരണങ്ങളാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളടക്കം മുപ്പതോളം പേരെ ഇതുവരെ ചോദ്യം ചെയ്തു കഴിഞ്ഞു. ക്രൈംബ്രാഞ്ച് സംഘം ഫാത്തിമയുടെ കൂടുതല്‍ സുഹൃത്തുക്കളില്‍നിന്ന് മൊഴിയെടുക്കും.
തന്റെ മരണത്തിന് കാരണം സുദർശൻ പത്മനാഭൻ എന്ന അധ്യാപകനാണെന്ന് ഫാത്തിമ മൊബൈൽ ഫോണിൽ കുറിച്ചിരുന്നു. ഫൊറൻസിക് പരിശോധനയ്ക്കായി നൽകിയ ഫാത്തിമയുടെ മൊബൈൽ ഫോൺ തിരികെ ലഭിച്ചിട്ടേ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളുണ്ടാകുവെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഇത് ഇനിയും ലഭിച്ചിട്ടില്ല.





