India
HomeNews

ഫീസ് വർധന പിൻവലിക്കാതെ ജെ.എൻ.യുവിലെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർഥികൾ

19 Nov 20191 മിനിറ്റ് വായന
ഫീസ് വർധന പിൻവലിക്കാതെ ജെ.എൻ.യുവിലെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർഥികൾ

ന്യൂഡൽഹി: ജെ.എൻ.യുവിലെ ഫീസ് വർധന പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർഥികൾ. ഉച്ചക്ക് മൂന്ന് മണിക്ക് വിദ്യാർഥികള്‍ മാധ്യമങ്ങളെ കാണും. വിസിയുടെ വിദ്യാർഥി - അധ്യാപക വിരുദ്ധ നിലപാടിനെതിരെ പ്രതിഷേധവുമായി ടീച്ചേഴ്സ് അസോസിയേഷനും രംഗത്തുവന്നു.

ഫീസ് വർധനവ് ഏർപ്പെടുത്തിയ പുതിയ ഹോസ്റ്റൽ കരട് നിയമാവലി പൂർണമായും പിൻവലിക്കണമെന്നാണ് വിദ്യാർഥികളുടെ നിലപാട്. ആവശ്യം അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് വിദ്യാർഥികൾ അറിയിച്ചു. ഉച്ചക്ക് മൂന്ന് മണിക്ക് വിദ്യാർഥി യൂണിയൻ മാധ്യമങ്ങളെ കാണും. ജെ.എൻ.യു അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന് മുന്നിലാണ് വാർത്താസമ്മേളനം. ശേഷം വിദ്യാർഥികൾ കാമ്പസിനകത്ത് പ്രകടനവും നടത്തും. വൈകീട്ട് നാല് മണിക്ക് ജെ.എൻ.യു ടീച്ചേഴ്സ് അസോസിയേഷനും പ്രതിഷേധിക്കുന്നുണ്ട്. വിസിയുടെ വിദ്യാർഥി- അധ്യാപക നിലപാടിൽ പ്രതിഷേധിച്ചാണ് സമരം.

ഇന്നലെ നടന്ന പാർലമെന്റ് മാർച്ചിനിടെ വിദ്യാർഥികളോടൊപ്പം അധ്യാപകർക്കും പൊലീസ് നടപടിയിൽ മർദനമേറ്റിരുന്നു. പൊലീസിനൊപ്പം നിന്ന് വിസി, മർദനത്തെ ന്യായീകരിക്കുകയാണെന്നാണ് അധ്യാപകരുടെ ആരോപണം. ഇന്നലത്തെ പൊലീസ് നടപടിയെ അപലപിച്ച ജെ.എൻ.യു ഭിന്നശേഷി വിദ്യാർഥി കൂട്ടായ്മ നാളെ പ്രതിഷേധ മാർച്ച് നടത്തും. ഫീസ് വർധന, രാത്രി സഞ്ചാര നിയന്ത്രണം, വസ്ത്രധാരണ നിയന്ത്രണം, സംവരണ അട്ടിമറി എന്നിവക്കിടയാക്കുന്നതാണ് പുതിയ ഹോസ്റ്റൽ കരട് നിയമാവലിയെന്നതാണ് വിദ്യാർഥികളുടെ ആരോപണം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക