ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധം തുടരുന്നു..

ന്യൂഡൽഹി/ ലഖ്നൗ: കഴിഞ്ഞദിവസം വൻ പ്രതിഷേധത്തിന് സാക്ഷ്യംവഹിച്ച ജാമിയ മിലിയ സർവകലാശാലയിൽ തിങ്കളാഴ്ച രാവിലെയും വിദ്യാർഥികളുടെ പ്രതിഷേധം തുടരുന്നു. പോലീസ് അതിക്രമത്തിൽ ഡൽഹി പോലീസിനെതിരേ നടപടി ആവശ്യപ്പെട്ടും പൗരത്വ നിയമത്തിനെതിരെയുമാണ് പ്രതിഷേധം തുടരുന്നത്.
കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റവരും അല്ലാത്തവരുമായ വിദ്യാർഥികൾ ഷർട്ടുകൾ ധരിക്കാതെയാണ് സർവകലാശാല ഗേറ്റിന് മുന്നിലെ സമരത്തിൽ അണിനിരക്കുന്നത്. ഇവർക്ക് പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്. അതേസമയം, അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതോടെ ജാമിയ മിലിയ സർവകലാശാല ഹോസ്റ്റലുകളിൽനിന്ന് ചില വിദ്യാർഥികളെല്ലാം വീടുകളിലേക്ക് മടങ്ങാൻ തുടങ്ങി.
അതിനിടെ, കഴിഞ്ഞദിവസം സംഘർഷമുണ്ടായ അലിഗഢ് മുസ്ലീം സർവകലാശാലയിൽനിന്ന് മുഴുവൻ വിദ്യാർഥികളെയും തിങ്കളാഴ്ച ഒഴിപ്പിക്കുമെന്ന് ഉത്തർപ്രദേശ് പോലീസ് അറിയിച്ചു. എല്ലാ വിദ്യാർഥികളെയും തിങ്കളാഴ്ച തന്നെ വീടുകളിലേക്ക് അയക്കുമെന്നും കഴിഞ്ഞദിവസം പോലീസ് പരമാവധി സംയമനം പാലിച്ചെന്നും ഉത്തർപ്രദേശ് പോലീസ് മേധാവി ഒ.പി. സിങ് പറഞ്ഞു.





