കണ്ണൂരിൽ സ്കൂള്‍ അധികൃതരുടെ അനാസ്ഥമൂലം എസ്.എസ്.എല്‍.സി വിദ്യാര്‍ഥിക്ക് സേ പരീക്ഷ അവസരം നഷ്ടമായി.

കണ്ണൂര്‍ സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥി എം. നിഹാദിനാണ് അവസരം നഷ്ടമായത്. ഫിസിക്സ് പരീക്ഷയില്‍ മാത്രം പരാജയപ്പെട്ട നിഹാദ് സേ പരീക്ഷക്ക് ആവശ്യമായ ഫീസടക്കം ട്രഷറിയില്‍ അടച്ചിരുന്നു. കൂടാതെ ഫീസ് അടച്ചതിന്റെ
രസീത് അടക്കം നേരത്തെ സ്കൂളില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ചയായിരുന്നു പരീക്ഷ. പഠിക്കുന്ന സ്കൂളില്‍ നിന്നുള്ള പ്രധാനാധ്യാപകന്റെ
നിര്‍ദേശം അനുസരിച്ച് നിഹാദ് പരീക്ഷ കേന്ദ്രമായ കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂളില്‍ തിങ്കളാഴ്ച ഉച്ചക്ക് ഹാള്‍ടിക്കറ്റ് കൈപ്പറ്റാന്‍ എത്തി.
എന്നാല്‍, ''ഹാള്‍ടിക്കറ്റ് ഇപ്പോള്‍ തന്നാല്‍ നീ നാളെ പരീക്ഷക്ക് വരുമ്പോൾ
എടുക്കാന്‍ മറക്കുമെന്നും നാളെ രാവിലെ തരാമെന്നുമായിരുന്നു'' പരീക്ഷ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച മറുപടി. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പരീക്ഷയെഴുത്താന്‍ എത്തിയെങ്കിലും വിദ്യാര്‍ഥിക്ക് ഹാള്‍ടിക്കറ്റ് നല്‍കിയില്ല. പരീക്ഷയെഴുതുന്നവരുടെ പട്ടികയില്‍ പേര് ഇല്ലെന്നും ഇനി ഒരു വര്‍ഷം കഴിഞ്ഞേ പരീക്ഷയെഴുതാന്‍ കഴിയൂ എന്നുമാണ് സ്കൂള്‍ അധികൃതര്‍ പറഞ്ഞതെന്ന് നിഹാദ് പറഞ്ഞു.
പഠിച്ച സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും നിഹാദ് 'മാധ്യമ'ത്തോട് പറഞ്ഞു. വിഷയത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്കൂള്‍ അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല.





