India
HomeNews

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ വിമർശിച്ച് കരസേന മേധാവി..

26 Dec 20191 മിനിറ്റ് വായന
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ വിമർശിച്ച് കരസേന മേധാവി..

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ വിമർശിച്ച് കരസേന മേധാവി ബിപിൻ റാവത്ത്. വഴിതെറ്റിയ സമരങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും ഇങ്ങനെയുളള സമരങ്ങളെ നയിക്കുന്നവര്‍ യഥാര്‍ത്ഥ നേതാക്കള്‍ അല്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. അതേ സമയം പ്രസ്താവനയെ കോൺഗ്രസ് വിമർശിച്ചു.

ഡൽഹിയിൽ സൈന്യത്തിന്റെ ഒരു പരിപാടിയിലായിരുന്നു കരസേന മേധാവ ബിപിൻ റാവത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളെ വിമർശിച്ചത്. നേതൃത്വ ഗുണത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു പരാമർശം. ഗ്രാമ-നഗരങ്ങളിലെ കോളെജുകളിലെയും യൂണിവേഴ്സിറ്റികളിലെയും വിദ്യാര്‍ത്ഥികള്‍ വലിയ ആള്‍ക്കൂട്ടവുമായി മാര്‍ച്ചുകള്‍ നയിക്കുന്നതും അക്രമങ്ങള്‍ നടത്തുന്നതും നമ്മൾ കാണുന്നതല്ലേ. ഇങ്ങനെയല്ല നേതൃത്വം പ്രവർത്തിക്കേണ്ടത്. തെറ്റായ ദിശയിലേക്കു ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം പ്രസ്താവനക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയാൻ കരസേന മേധാവിക്ക് ഇന്ന് അനുവാദം നൽകുകയാണെങ്കിൽ നാളെ രാജ്യം പിടിച്ചടക്കുന്നതിനുള്ള സൈന്യത്തിന്റെ ഉദ്യമത്തിനും അനുവാദം നൽകുമെന്ന് കോൺഗ്രസ് വക്താവ് ബ്രിജേഷ് കലപ്പ പ്രതികരിച്ചു. നേരെത്തെയും രാഷ്ട്രിയ വിഷയങ്ങളിൽ ബിപിൻ റാവത്ത് അഭിപ്രായം പറഞ്ഞത് വിവാദമാമായിരുന്നു. ഈ വരുന്ന ഡിസംബർ 31 നാണ് അദ്ദേഹം വിരമിക്കുക. എന്നാൽ മൂന്ന് സേനകളുടെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തികയിലേക്ക് കരസേന മേധാവിയായ ബിപിന്‍ റാവത്ത് എത്തുമെന്നാണ് കരുതപ്പെടുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക