മന്ത്രി ജി സുധാകരനെതിരേയും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് ; കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തുത് മുന്‍ പേഴ്സണല്‍ സ്റ്റാഫ്

ആലപ്പുഴ: നടന്‍ കൊല്ലം തുളസിക്ക് പിന്നാലെ മന്ത്രി ജി സുധാകരനെതിരേയും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്. മുന്‍ പേഴ്സണ്‍ സ്റ്റാഫ് അംഗമായ സ്ത്രീ നല്‍കിയ പരാതിയില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ അമ്പലപ്പുഴ ഒന്നാംക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. മാര്‍ച്ച് 29 ന് കോടതിയില്‍ ഹാജരാകാന്‍ സുധാകരന് കോടതി സമന്‍സ് അയച്ചു.
2016-ല്‍ പൊതുപരിപാടിക്കിടെ മന്ത്രി അപമാനിച്ചു സംസാരിച്ചു എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2016 ഫെബ്രുവരി 28 ന് തോട്ടപ്പള്ളിയിലെ കൃഷ്ണന്‍ചിറ ലക്ഷമി തോട് റോഡ് ശിലാസ്ഥാപന ചടങ്ങിനിടെ മന്ത്രി പൊതുജനമധ്യത്തില്‍ വെച്ച് അപമാനിച്ചു എന്നാണ് മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായ പരാതിക്കാരി കോടതിയില്‍ ബോധിപ്പിച്ചത്. സ്വാഗതപ്രസംഗം നടത്തുന്ന ആളുടെ കൈയില്‍ നിന്നും മൈക്ക് പിടിച്ചു വാങ്ങി വനിതക്കെതിരെ മന്ത്രി മോശമായി സംസാരിച്ചു എന്നാണ് ആരോപണം.
മന്ത്രിയുടെ നടപടിക്കെതിരെ ഇവര്‍ ആദ്യം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു. കോടതി ഇടപെട്ടതോടെ കേസ് റജിസ്റ്റര്‍ ചെയ്യാനും സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചേര്‍ക്കാനും പൊലീസിനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. സിപിഎം മുന്‍പ്രാദേശിക നേതാവ് കൂടിയായ യുവതിയെ പാര്‍ട്ടി പുറത്താക്കിയിട്ടുമുണ്ട്. ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ നടന്‍ കൊല്ലം തുളസി ഇന്ന് ചവറ പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു.
നേരത്തേ ശബരിമല വിഷയത്തില്‍ ഒക്‌ടോബര്‍ 12 ന് വിശ്വാസ സംരക്ഷണ ജാഥയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ചുകീറണമെന്ന് നടത്തിയ പ്രസ്താവനയാണ് വിവാദമായത്. വലിച്ചു കീറിയ സ്ത്രീകളുടെ ഒരുഭാഗം പിണറായി വിജയന്റെ മുറിയിലേക്കും മറ്റൊരു ഭാഗം ഡല്‍ഹിയിലേക്കും അയച്ചുകൊടുക്കണം എന്നായിരുന്നു പ്രസംഗത്തില്‍ പറഞ്ഞത്.





