വിദേശ നിക്ഷേപകർക്ക് വേണ്ട എല്ലാ സൗകര്യവും ഇന്ത്യയിൽ ഉണ്ട്; നിക്ഷേപ സൗഹൃദ രാജ്യമാണ് ഇന്ത്യ: നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗദിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻറ് ഇനീഷ്യേറ്റീവ് സംഗമത്തിൽ സംസാരിക്കവെയാണ് മോദിയുടെ ഈ പരാമർശം. വിദേശ നിക്ഷേപകർക്ക് വേണ്ട എല്ലാ സൗകര്യവും ഇന്ത്യയിൽ ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
സൗദിയുമായി സുപ്രധാന കരാറുകളിൽ ഒപ്പു വച്ച് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി. സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ എഗ്രിമെന്റാണ് ഇതിൽ പ്രധാനം. സൗദി രാജാവുമായും ജോർദാൻ രാജാവുമായും വിവിധ വകുപ്പുകളുടെ മന്ത്രിമാരുമായും റിയാദിൽ വെച്ച് നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായാണ് സുപ്രധാന കരാറുകളിൽ ഒപ്പ് വച്ചത്. സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ എഗ്രിമെന്റാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ച പ്രധാന കരാർ. ഇത് പ്രകാരം ഇരു രാജ്യങ്ങൾക്കും തന്ത്രപ്രധാന മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താൻ സാധിക്കും.
ഇതിന് മുമ്പ് എട്ട് രാജ്യങ്ങളുമായി സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കരാർ ഒപ്പ് വെച്ചിട്ടുണ്ട്. പ്രതിരോധം, സുരക്ഷ, ഊർജ, വാണിജ്യ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുക, ഇരു രാജ്യങ്ങൾക്കുമിടയിലെ വിമാന സർവീസ്, ഹജ്ജ് തുടങ്ങിയ സേവനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയവ ഒപ്പ് വച്ച കരാറുകളിൽ പെടും. ഇരു രാജ്യങ്ങളിലെയും നിക്ഷേപം വർദ്ധിപ്പിക്കാനും ധാരണയായി. റിയാദിലെ കൊട്ടാരത്തിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത നരേന്ദ്രമോദി ഇന്നലെ രാത്രി ഇന്ത്യയിലേക്ക് മടങ്ങി.





