Information
ക്യാന്‍സര്‍ അതിജീവിച്ച ആളുടെ മൂക്കില്‍ നിന്നും രക്തം; പരിശോധനയില്‍ കണ്ടെത്തിയത് 150 ഓളം പുഴുക്കളെ!
24 Feb 20242 മിനിറ്റ് വായന
ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച് വീണ്ടും ജീവിതത്തിലേക്ക് കടന്ന് വന്നതായിരുന്നു അയാള്‍. കഴിഞ്ഞ ഒക്ടോബർ മുതൽ അദ്ദേഹത്തിന് മുഖത്തും ചുണ്ടുകളിലും നീർവീക്കവും മൂക്കിൽ നിന്ന് രക്തസ്രാവവും അസ്വസ്ഥതയും അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് നാസല്‍ മയാസിസ് - ഈച്ചയുടെ ലാര്‍വകളുടെ ആക്രമണം മൂലമുണ്ടാകുന്ന അപൂര്‍വ അവസ്ഥ - ആണെന്ന് വ്യക്തമായത്. അദ്ദേഹത്തിന്‍റെ മൂക്കിലും സൈനസിലുമായി കണ്ടെത്തിയ 150 ഓളം ഈച്ചകളുടെ ലാര്‍വകളായിരുന്നു രക്തസ്രാവത്തിന് കാരണമായത്. ഫെബ്രുവരി 9 ന് ഫ്ലോറിഡ മെമ്മോറിയൽ ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിലാണ് നാസല്‍ മയാസിസ് കണ്ടെത്തിയത്.
കുളിക്കുമ്പോള്‍ പോലും തനിക്ക് മൂക്കില്‍ നിന്നും രക്തം വന്നിരുന്നെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഡോ. ഡേവിഡ് കാൾസൺ പ്രത്യേകതരം മെഡിക്കല്‍ ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന്‍റെ മൂക്കിലും സൈനസിലുമായി ഈച്ചകളുടെ വലിയൊരു ലാര്‍വാ കോളനി കണ്ടെത്തിയത്. ഇവ അദ്ദേഹത്തിന്‍റെ മൂക്കിലെ ടിഷ്യുകള്‍ ഭക്ഷിക്കുകയും മാലിന്യം പുറന്തള്ളുകയും ചെയ്തിരുന്നു. മൂക്കില്‍ നിന്നുള്ള രക്തസ്രാവത്തിനും വീക്കത്തിനും കാരണം ഈ ലാര്‍വകളായിരുന്നു.
അത് ഭയാനകമായ കാഴ്ചയായിരുന്നുവെന്നാണ് ഡോക്ടര്‍ കാള്‍സണ്‍ പിന്നീട് പറഞ്ഞത്. ചാര്‍വകളില്‍ ചിലത് മൂക്കിനുള്ളിലൂടെ സഞ്ചരിക്കുകയായിരുന്നു. ചിലത് മൂക്കിനുള്ളിലെ ടിഷ്യൂകള്‍ തിന്നുന്നു. കൂടുതല്‍ പരിശോധനയില്‍ ചില ലാർവകൾ തലയോട്ടിയുടെ അടിത്തട്ടിനോട് ചേർന്ന് അപകടകരമാംവിധം സ്ഥിതി ചെയ്യുന്നതിനാൽ രോഗിയുടെ അവസ്ഥ വളരെ മോശമായിരുന്നെന്നും ഡോക്ടര്‍ പറയുന്നു. മണിക്കൂറുകളെടുത്ത് നിരവധി മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് മൂക്കില്‍ നിന്നും 150 ഓളം ഈച്ച ലാര്‍വകളെ നീക്കം ചെയ്തത്. നിലവില്‍ രോഗി സുഖം പ്രാപിച്ച് വരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശുചിത്വമില്ലായ്മയാണ് ഇത്തരം ലാര്‍വകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു. വൃത്തിഹീനമായ ചുറ്റുപാടുകള്‍ ഒഴിവാക്കുകയും കൈയുടെ ശുചിത്വം പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും വേണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.





