India
ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; പാകിസ്ഥാനിലെ ഭീകരക്യാമ്പ് വ്യോമസേന തകർത്തു. 200 ലേറെ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്..
26 Feb 20191 മിനിറ്റ് വായന

അതിർത്തിയിലെ പ്രകോപനങ്ങൾക്കും പുൽവാമ ഭീകരാക്രമണത്തിനും ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. പുലർച്ചെ മൂന്നരക്ക് പാക് ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ മിറാഷ് വിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ ഇരുന്നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 50 കിലോമീറ്ററോളം കടന്നു ചെന്നാണ് 12 മിറാഷ് വിമാനങ്ങൾ ആക്രമണം നടത്തിയത്.
ഏതാണ്ട് 1000 കിലോഗ്രാം ബോംബ് ഭീകരർക്കെതിരെ വർഷിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ടു ചെയ്തു. ലേസർ ഘടിപ്പിച്ച ബോംബുകളാണ് ഉപയോഗിച്ചതെന്നാണ് വിവരം.
ആക്രമണത്തിൽ ജയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകളും തകർന്നതായാണ് റിപ്പോർട്ട്. മൂന്ന് ഭീകര കേന്ദ്രങ്ങൾ തകർത്തു. കാർഗിൽ യുദ്ധത്തിന് ശേഷം മിറാഷ് യുദ്ധവിമാനങ്ങൾ ഇന്ത്യ ഉപയോഗിക്കുന്നത് ഇതാദ്യമാണ്.
തിങ്കളാഴ്ച അർധരാത്രി നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തിയതായി റിപ്പോർട്ടുണ്ട്. രജൗരി, പൂഞ്ച് ജില്ലകളിലെ സൈനിക പോസ്റ്റുകൾക്ക് നേരെ കഴിഞ്ഞ രാത്രിയിലാണ് വെടിവെപ്പുണ്ടായത്.
▶ആക്രമണം നടത്തിയത് ബാലകോട്ട്, ചകോതി, മുസഫറാബാദ് മേഖലയിൽ.
▶ജെയ്ഷെ മുഹമ്മദിന്റെ കൺട്രോൾ റൂം തകർത്തു.
▶ആക്രമണം സ്ഥരീകരിച്ച് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്
വ്യോമസേനക്ക് അഭിവാദ്യമർപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
▶അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും വ്യോമസേന അതിജാഗ്രത പ്രഖ്യാപിച്ചു.
▶200 ലേറെ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
▶പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ കനത്ത ജാഗ്രതാ നിർദേശം






